Friday, June 28, 2019

ഉച്ചമയക്കം

ഞായറുച്ച വാറ്റിയ
വെയിൽ വീഞ്ഞ്

പാട്ടുടുപ്പിട്ടെത്തും
ഒാർമ്മക്കിടാത്തികൾ

തുമ്പിച്ചിറകേറി വരും
കിനാമേഘങ്ങൾ

തണൽ മരങ്ങൾക്കിടയിൽ,
വലിച്ച് കെട്ടിയ
മയക്കത്തൊട്ടിലിൽ ഞാൻ

കവിളിൽ കാറ്റിന്റെ
പൂച്ചയുരുമ്മൽ

കോട്ടുവായ് നിറഞ്ഞൊരു
ബലൂണു പോലെ,
ഉറക്കം
വീർത്ത് വീർത്ത്
വലിഞ്ഞ് മുറുകുമ്പോൾ...

പത്തക്കത്തിനപ്പുറം
നിന്റെ വിരൽ തുമ്പുകൾ
കൂർത്ത കോൾ മുന
ഡയൽ ചെ(എ)യ്യുന്നു


Friday, June 14, 2019

AD 3019

RI 156 Sigma8

അതാണെന്റെ പേര്....

ജെന്റർ: പുരുഷൻ
വയസ്സ്: 25
വർഗ്ഗം: Symbiont
സെക്ടർ: സിഗ്മ8
തൊഴിൽ: Prison Officer
രാഷ്ട്രം: The Great New World

ഒരു സാധാരണ സിമ്പിയോണിന് അവകാശപ്പെട്ട 313000 ക്വുബിക് ഫീറ്റ് ശുദ്ധ വായുവിന് പുറമേ മികച്ച സേവനത്തിലൂടെ 69000 ക്വുബിക് ഫീറ്റ് കൂടെ നേടിയെടുത്ത് ലൈഫ് ടെർമിനേഷൻ കാലാവധി ദീർഘിപ്പിച്ച  വർക്ക്ഹോളിക്.

ഈയിടെ കുറച്ചു നാളായി ജോലിയിൽ ഉത്സാഹക്കുറവ്.

സെക്ടർ കമാന്റററിന്റെ പ്രത്യേക ആവശ്യ പ്രകാരം എന്റെ സെറിബൽ ആക്ടിവിറ്റി മോണിറ്റർ ചെയ്യാൻ എത്തിയ AI074 Echo എന്ന റോബോട്ടിക് ഡോക്ടർ എന്റെ ഡിജിറ്റൽ ലൈഫ് ജേർണൽ നോക്കുകയായിരുന്നു. Hatch Centre മുതൽ ഇന്ന് ഇതുവരെ കണിശമായി രേഖപ്പെടുത്തിയ ദൈന്യദിനകാര്യങ്ങൾ റോബോ ഡോക്ടർ ഒരു മിനിറ്റ് കൊണ്ട് വായിച്ചെടുത്തു.

എല്ലാം സാധാരണ പോലെയായിരുന്നു. എന്റെ എല്ലാ ദിനരാത്രങ്ങളും പുനരാവർത്തനങ്ങളായിരുന്നു.... അവളെ കാണും വരെ...

അവൾ - യാറ - ജനറൽ സ്റ്റേറ്റിൽ നിന്നും അതിക്രമിച്ച് കടന്ന് വന്ന തടവുകാരിയായായിരുന്നു ആദ്യം എന്റെ മുന്നിൽ എത്തിയത്. തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരും, അവരെ സേവിക്കുന്ന റോബോട്ടുകളും പിന്നെ എന്നെ പോലെ പാതി യന്ത്രവും പാതി മനുഷ്യരുമായ സിമ്പിയോൺസും മാത്രം വസിക്കുന്ന, മലിനവിമുക്തവും ആധുനികവുമായ Great New World ലേക്ക് മലിനവും വാസ്യയോഗ്യവുമല്ലാത്ത ജനറൽ സ്റ്റേറ്റിൽ നിന്ന് ഇതുപോലുളള നുഴഞ്ഞു കയറ്റങ്ങൾ അത്ര സാധാരണമല്ലെങ്കിലും ഉണ്ടാകാറുണ്ടായിരുന്നു.  അത്തരത്തിലുളള തടവുകാരെ ഒാർഗൻ ഹാർവെസ്റ്റിങ് വിങിലേക്കാണ് സാധാരണ അയക്കാറ്.

പക്ഷേ എന്തോ, യാറയെ ഞാൻ അങ്ങോട്ടേക്കയച്ചില്ല. എന്തുകൊണ്ടങ്ങനെ ഞാൻ ചെയ്തു എന്നെനിക്കറിയില്ല. പിന്നീടങ്ങോട്ട് എന്റെ പല പതിവുകളും തെറ്റുകയായിരുന്നു.

"ESC തകരാറായതാണ്. ഒരു ചിപ്പ് ഇൻപ്ലാന്റേഷൻ സർജറി വേണ്ടിവരും." റോബോ ഡോക്ടറുടെ വാക്കുകളെന്നെ ഒാർമ്മയിൽ നിന്നുണർത്തി.

വികാരങ്ങളും വിചാരങ്ങളും കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഒരു സിമ്പിയോണ് അങ്ങനെ സംഭവിച്ചുക്കൂട. നട്ടെല്ലിൽ സർജറി ചെയ്ത് ഘടിപ്പിക്കുന്ന ESC (Emotion Sensor and Controller) ചിപ്പ് ദേഷ്യം, സന്തോഷം, ഭയം, ഉത്കണ്ഠ  തുടങ്ങിയ വികാരങ്ങൾ ഉടലെടുക്കുമ്പോഴേ മനസ്സിലാക്കി നിയന്ത്രണ വിധേയമാക്കുന്നു. അങ്ങനെ യന്ത്ര ഭാഗങ്ങൾ നിറഞ്ഞ ശരീരം പോലെ സിമ്പിയോണിന്റെ മനസ്സും യാന്ത്രികമാകുന്നു.

ദേഷ്യവും ഉത്കണ്ഠയും ഭയവും സന്തോഷവും എന്താണെന്നെനിക്ക് അറിയാമായിരുന്നു. ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന കെമിക്കൽ കോമ്പൗണ്ടും അവയോടുളള ശരീരത്തിന്റെ പ്രതിപ്രവർത്തനവും എന്നനിലയിൽ...

പക്ഷേ.....

അന്ന് യാറയെ കണ്ടപ്പോൾ ഇതൊന്നുമല്ലാത്തൊരു, എന്നാൽ ഇതെല്ലാം ഒത്ത്ചേർന്ന പേരറിയാത്ത വികാരമായിരുന്നു അനുഭവപ്പെട്ടത്. ഉളളിലൊരു കൊള്ളിയാൻ മിന്നിയപോലെ... ഒരു പക്ഷേ അതായിരിക്കും എന്റെ ESC യെ തകർത്ത് കളഞ്ഞത്. ഇതുവരെ ആരോടും തോന്നാത്ത ഒരു അടുപ്പം അവളോട്... എന്തായിരിക്കുമത്..

"പ്രണയം... മസ്തിഷ്കത്തിലെ ഫിനൈല്‍ ഈതൈല്‍ അമിന്‍ എന്ന രാസഘടകത്തിന്റെ ഇന്ദ്രജാലം..." സാമന്ത - എന്റെ ഇൻബിൽഡ് വെർച്വൽ അസിസ്റ്റന്റ് - ഞാനനുഭവിച്ചറിഞ്ഞ പുതിയ വികാരത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങി. അവളാണെനിക്ക് പ്രണയത്തെ കുറിച്ചും വിരഹത്തെ കുറിച്ചും അപരിചിതമായിരുന്ന മറ്റു പല വികാരങ്ങളെക്കുറിച്ചും മനസ്സിലാക്കി തന്നത്. അന്നാദ്യമായി സാമന്തയുടെ ശബ്ദമെത്ര ജീവനറ്റതാണെന്ന് ഞാൻ അറിഞ്ഞു. യാറയുടെ ശബ്ദമെത്ര പ്രസരിപ്പുളളതാണെന്ന് ഞാനോർത്തു.

"കൺസന്റ് പേപ്പർ റഡിയാണ്. സൈൻ ചെയ്താൽ ഉടനെ സർജറി തുടങ്ങാം." റോബോ ഡോക്ടറാണ്...

സർജറി കഴിഞ്ഞാൽ എല്ലാം പഴയപടിയാകും. കാര്യക്ഷമതയുളള പഴയ സിമ്പിയോണാവും ഞാൻ. പക്ഷേ പുതുതായി കിട്ടിയ ജീവൻ തുടിക്കുന്ന മനസ്സെനിക്ക് നഷ്ടപ്പെടും. പ്രണയമെന്ന മായാ മരീചിക എന്നേക്കുമായി മാഞ്ഞു പോകും. യാറ വെറും കടന്നുകയറ്റക്കാരി മാത്രമായി മാറുമെനിക്ക്...

സർജറി വേണ്ടന്ന് വച്ച് അധികാരികളുടെ കണ്ണ് വെട്ടിച്ച് അധികകാലം രാജ്യത്ത് തുടരാനും എനിക്കാകില്ല. യാറയേയും അധികകാലം ഇങ്ങനെ സംരക്ഷിക്കാനും ആകില്ല.. പിന്നെ എങ്ങോട്ട് പോകും?

ജനറൽ സ്റ്റേറ്റ്.....

വൃത്തിഹീനമായ, സുരക്ഷിതമല്ലാത്ത ആ നാടുകളിൽ ജീവിക്കുകയെന്നാൽ ആത്മഹത്യക്ക് തുല്യമാണ്. പക്ഷേ വേറെ വഴികളില്ലല്ലോ...

കഴിഞ്ഞ രാത്രിയിൽ യാറയോടു തന്നെ എന്റെ ആശങ്ക പങ്കുവെച്ചു.

"വനങ്ങൾ... അവിടെ നമ്മൾ സുരക്ഷിതരായിരിക്കും..."

അവളുടെ മറുപടി കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ജനറൽ സ്റ്റേറ്റിലെ മനുഷ്യർ ഇപ്പോഴും ഇങ്ങനെയുളള മുത്തശ്ശിക്കഥകളിൽ വിശ്വസിക്കുന്നണ്ടല്ലോ... മരങ്ങൾ തിങ്ങിനിറഞ്ഞ, പലതരം ജീവജാലങ്ങളുളള, നീർച്ചോലകളുളള സ്ഥലം യാഥാർത്ഥ്യമാണെന്ന് ഇവളെങ്ങനെ വിശ്വസിക്കുന്നു.

"നിന്നെ വിശ്വസിപ്പിക്കാൻ എന്റെ കയ്യിൽ തെളിവൊന്നുമില്ല. എന്നാലും എനിക്കുറപ്പുണ്ട്... ദൂരെ എവിടേയോ വനമുണ്ട്. ഒരു കാര്യം ചോദിച്ചോട്ടേ.... എന്തുകൊണ്ടാണ് സെക്ടർ ഒമേഗാ10 ന് അപ്പുറം ഏരിയാ 51 എന്ന പേരിൽ നിരോധിത മേഘലയാക്കി തിരിച്ചിരിക്കുന്നത്. ജനറൽ സ്റ്റേറ്റിലെ നിവാസികൾക്ക് മാത്രമല്ലല്ലോ, The Great New World ലെ ഉന്നതർക്ക് പോലും അങ്ങോട്ട് പ്രവേശനമില്ലല്ലോ...?? അതിനപ്പുറമുളള ലോകത്ത് എന്താണെന്ന് കണ്ടിട്ടുണ്ടോ?"

"സിമ്പിയോൺ RI 156 Sigma8... സൈൻ ചെയ്യുന്നില്ലേ..." വീണ്ടും റോബോ ഡോക്ടർ...

"ഇല്ല... സർജറി വേണ്ട..." ഞാൻ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.

"പക്ഷേ എനിക്ക് നിങ്ങളെ സർജറി നടത്താതെ പറഞ്ഞയക്കാൻ പറ്റില്ല... സെക്ടർ കമാന്ററിനോടെനിക്ക്..."

ഡോക്ടർ മുഴുവനാക്കും മുന്നേ ഞാൻ ചോദിച്ചു. "ഡോക്ടർ AI074 Echo... The Great New World ന്റെ ഭരണഘടനയനുസരിച്ച് ഒരു റോബോട്ടിന്റെ പരമ പ്രധാനമായ കർത്തവ്യമെന്താണ്?"

"മനുഷ്യരുടേയും സിമ്പിയോണുകളുടേയും - രാജ്യത്തിനും മറ്റു പൗരൻമാർക്കും ഉപദ്രവകരമല്ലാത്ത - ഏതൊരു ആജ്ഞ്യയും റോബോട്ട്  അനുസരിക്കോണ്ടതാകുന്നു." ഫീഡ് ചെയ്തു വച്ചിരുന്ന ആർട്ടിക്കൾ ഡോക്ടർ അതേപടി ചൊല്ലി.

"ശരി. എന്നാൽ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നു. എനിക്ക് നിങ്ങൾ സർജറി ചെയ്യേണ്ടതില്ല."

ഡോക്ടറുടെ അടുത്തു നിന്നും മടങ്ങുമ്പോൾ ഞാൻ തീരുമാനിച്ച് കഴിഞ്ഞിരുന്നു... യാറയേയും കൂട്ടി ഏരിയാ 51 ന് അപ്പുറത്തേക്ക് പോകണം. അതിനുളള പ്ലാനിങ് ആണ് ഇനി തുടങ്ങേണ്ടത്. അതിനപ്പുറത്ത് എന്തായിരിക്കും.. യാറ പറഞ്ഞപോലെ വനമുണ്ടായിരിക്കുമോ? ഇനി വനമില്ലെങ്കിലും എനിക്കും യാറക്കും പുതിയൊരു ജീവിതം തുടങ്ങുവാനാകുമോ? എല്ലാം ശരിയാവുമെന്നൊരു തോന്നൽ.... ഇനി നാളേകൾ പുലരുന്നത് എനിക്കായാണെന്നാരോ പറയും പോലെ... ഏതാണീ പുതിയ വികാരം?

"പ്രതീക്ഷയെന്നാണതിന്റെ പേര്...." ഉള്ളിൽ നിന്ന് മുഷിഞ്ഞ യാന്തിക ശബ്ദത്തിൽ സാമന്ത ഉത്തരം പറഞ്ഞു തുടങ്ങി...

Friday, January 25, 2019

സ്വപ്നങ്ങൾ

ഒാർമ്മകൾ മോഹത്തോടിണചേർന്നു പെറ്റ-
യൊരായിരം നിറമുളള സ്വപ്നങ്ങളേ
കണ്ണിൽ മയക്കത്തിൻ കേളികൊട്ടുയരുമ്പോൾ
നിങ്ങൾ കിനാവിന്റെ വേദി തീർക്കൂ

കാണാൻ കൊതിച്ചതും കാണരുതാത്തതും
കണ്ട് മറന്നൊരു കാഴ്ച്ചകളും
കണ്ണൊന്നടക്കുമ്പോൾ ഉളളിൽ തെളിയുന്ന
കാണാക്കിനാവിൻ നിഴൽ ചിത്രവും

രാവിൽ നിലാവുടയാടയെടുത്തൊരാ
രാ കിനാ താരക പെൺകൊടിയും
ഉച്ചമയക്കത്തിൽ പൊൻ വെയിൽ പാവാട
മെല്ലെ ഉലയ്ക്കുന്ന സുന്ദരിയും

ഏതേതു ഭാവങ്ങളായ് നീയണയുന്നു
ഒരോ ഉറക്കത്തിൻ തിരശീലയിൽ
ഒാരോ മയക്കത്തിലും നിങ്ങൾ തീർക്കുന്ന
മായിക ലോകങ്ങളെത്രമാത്രം

Tuesday, November 21, 2017

മറവിക്കപ്പുറം

മറവിയുടെ
മഞ്ഞുമലയോടിടഞ്ഞൊരു
കപ്പൽഛേദത്തിൽ
കടലും കരയും നഷ്ടപ്പെട്ട
കപ്പിത്താൻമാർ
മനസ്സിന്റെ നങ്കൂരം പൊട്ടിയൊരു
പായ്ക്കപ്പലേറി
പുറം കടലിലയുന്നുണ്ട്
ദിശതെറ്റിയ ചിന്തകളാലൊരു
ദിശാസൂചി തീർത്തവർ
ഉടഞ്ഞു പോയൊരു
സ്മൃതിപഥത്തിൻ
ഭൂപടങ്ങളിൽ
കടലെടുത്ത കാലങ്ങളെ
തിരയുന്നു
മഞ്ഞു മൂടിയേതോ
ബോധത്തുരുത്തിൽ
മറന്നു വച്ചൊരു
നിധി തിരയുന്നു
ഞൊറി നിവർത്തിയ
പായ്മരങ്ങളിൽ
ഒാർമ്മക്കാറ്റിന്റെ
താളം മുറുകുമ്പോൾ....
തുറയെറിഞ്ഞായുക
ഇരുൾ വിഴുങ്ങുമീ
ചക്രവാളത്തിനപ്പുറം
ഗതകാല സ്മരണതൻ
തുറമുഖമാണുപോൽ
(എല്ലാ അൽഷിമേഴ്സ് രോഗികൾക്കും സമർപ്പണം)

Friday, October 27, 2017

ഒാർമ്മച്ചിരാതുകൾ


അപ്പ്വച്ചാച്ചൻ ഒാർമ്മയിൽ നിറയാൻ തുടങ്ങുന്നത് ഒരു നനുത്ത കാറ്റായാണ്.

അപ്പൂപ്പൻതാടികളിലൂഞ്ഞാലാടി വരുന്ന ചാമ്പക്കാ മണമുളള ഇളംകാറ്റ്.

അന്നൊക്കെ എന്റെ നേരം പുലർന്നിരുന്നത് ചാമ്പക്ക പെറുക്കാനായിരുന്നു.

കിടക്കപ്പായയിൽനിന്നേഴുന്നേറ്റ്, കെ പി നമ്പൂതിരീസ് കൊണ്ട് പല്ല് തേച്ചെന്ന് വരുത്തി, പച്ചീർക്കലി പകുത്തത് കൊണ്ട് നാവും വടിച്ച് പൈപ്പ് വെളളത്തിൽ മുഖവും കഴുകി ഞാനോടുന്നത് അപ്പ്വച്ചാച്ചന്റെ പറമ്പിലേക്കാണ്.

മദ്രസ്സ വിട്ടു വരുന്ന പിള്ളേരെ വടി വീശി ചാമ്പച്ചോട്ടിലേക്കടിപ്പിക്കാതെ അപ്പ്വച്ചാച്ചൻ നിൽക്കുന്നുണ്ടാവും അവിടെ. ആ ചാമ്പക്കകൾ എനിക്ക് മാത്രം അവകാശപ്പെട്ടതാണ്.

ചാമ്പക്കകൾ മാത്രമല്ല, അപ്പ്വച്ചാച്ചന്റെ കഥകളുടെ ലോകവും എനിക്ക് മാത്രം അവകാശപ്പെട്ടതാണ്.

രാത്രിയാണ് അച്ചാച്ചൻ കഥകളുടെ ഭാണ്ഡക്കെട്ടഴിക്കുന്നത്. സന്ധ്യക്ക്‌ നാമജപവും കഴിഞ്ഞ് വീട്ട് കണക്കും ചെയ്ത് തീർത്താൽ പിന്നെ ഞാൻ മതില് ചാടി അപ്പ്വച്ചാച്ചന്റോടത്തെ ഉമ്മറത്തേക്കെത്തും. ഉണ്ണുന്നതിന് മുന്നേയുളള മുറുക്ക് തുടങ്ങിയിരിക്കും അപ്പോഴേക്കും അച്ചാച്ചൻ. തൂണും ചാരി റേഡിയോയിൽ വയലും വീടോ നാടകമോ കേട്ട് മാനവും നോക്കി ഉമ്മറത്തിണ്ണയിൽ അച്ചാച്ചനൊപ്പം ഞാനും ഇരിക്കും. പിന്നെ തോന്നിയതൊക്കെ പറയും, സ്ക്കൂളിലെ വിശേഷങ്ങളും, പാടത്ത് കളിച്ചതും, കശുവണ്ടി പറക്കിയതും, തെങ്ങിൻ മണ്ടയിൽ നിന്നും താഴെ വീണ അണ്ണാൻ കുഞ്ഞിനെ തപ്പി പോയതും ഒക്കെ.... എല്ലാം മൂളിക്കേട്ട് കഴിഞ്ഞാൽ പിന്നെ അച്ചാച്ചന്റെ ഊഴമാണ്. മുറുക്കി തുപ്പും പോലെ കടും നിറമുള്ള എത്രയെത്ര രസികന്‍ കഥകളാണെന്നോ അച്ചാച്ചൻ പറയാറുളളത്...

കഥ പോലെ പറയുന്ന ഒാർമ്മകളായിരുന്നു അച്ചാച്ചൻ കഥകൾ. കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ ഒാർമ്മകളെല്ലാം അച്ചാച്ചനെനിക്ക് പകർന്നു. വർത്തമാനത്തിലൂടെ ഭൂതകാലത്തേക്ക് സഞ്ചരിക്കുന്ന മാന്ത്രികനായിരുന്നു അച്ചാച്ചൻ. അവസാനമില്ലാത്ത ഒാർമ്മകളുടെ സൂക്ഷിപ്പ്കാരൻ... അച്ചാച്ചന്റെ കൈ പിടിച്ച് ആ ഒാർമ്മകളിലേറി പോയ് പോയ കാലങ്ങളിലേക്ക് കാണാമറയത്തെ ദേശങ്ങളിലേക്കും ഞാനുമെത്ര യാത്ര ചെയ്തൂ...

അങ്ങനെ ഞാൻ അച്ചാച്ചനൊപ്പം നീർനായകൾ മാത്രം പാർക്കുന്ന ചേറ്റുവ പുഴയിലെ കണ്ടൽ തുരുത്തുകൾക്ക് ചുറ്റും നീന്തി, കാനോലി കനാലിന് കുറുകേ മാട്ടുമ്മലിലേക്ക് പാലം പണീയിപ്പിക്കുന്ന വില്യംസ് സായിപ്പിനെ കണ്ടു, നേര്യംകോട്ടെ മന്ത്രവാദിയുടെ അഹമ്മതിത്തരങ്ങൾ കണ്ടറിഞ്ഞു, ഉപ്പും ചോറും തേടി മദിരാശിയിലും മൈസൂരും അച്ചാച്ചനൊപ്പം അലഞ്ഞു..., കൊളമ്പിലേക്ക് കപ്പല് കയറി....

അത്താഴം കഴിക്കാനമ്മ വിളിക്കുമ്പോഴാണ് ഞാനാ ടൈം ട്രാവലുകളിൽ നിന്ന് തിരിച്ചെത്താറ്. ബാക്കി നാളെ പറയാമെന്ന് അച്ചാച്ചനേക്കൊണ്ട് വാക്ക് പറയിച്ച് മനസ്സില്ലാമനസ്സോടെ വീട്ടിലേക്ക് ഞാൻ തിരിച്ചോടും.

കാലം മാറി മറയുമ്പോൾ പ്രീയപ്പെട്ട എത്രയെത്ര കാര്യങ്ങളാണ് ഒാർമ്മയിലേക്കും പിന്നെ മറവിയിലേക്കും എടുത്തെറിയപ്പെടുന്നത്...!!!

ഞാൻ പത്താം ക്ലാസിൽ പടിക്കുമ്പോഴാണ് അപ്പ്വച്ചാച്ചനും കുടുംബവും വീട് വിറ്റ് പോകുന്നത്. അച്ഛനില്ലാത്ത പേരക്കുട്ടിയെ കെട്ടിച്ചയക്കാൻ അച്ചാച്ചന് വേറെ വഴിയില്ലായിരുന്നു...

വീട്ട് സാധനങ്ങളെല്ലാം ലോറിയിലേറ്റിയ ശേഷം എന്നെ കെട്ടിപ്പിടിച്ച് യാത്ര പറയുന്ന അച്ചാച്ചൻ കണ്ണീരിന്റെ നനവുളള നോവോർമ്മയായി കുറേ നാൾ മനസ്സിലുണ്ടായിരുന്നു.

പിന്നെ വല്ലപ്പോഴും ഒാർമ്മയിൽ വന്നു പോകുന്നൊരു അഥിതിയായി അപ്പ്വച്ചാച്ചൻ.

ഇപ്രാവശ്യം അവധിക്ക് വന്നപ്പോൾ അമ്മ പറഞ്ഞാണറിഞ്ഞത് അപ്പ്വച്ചാച്ചൻ തീരെ വയ്യാതെ കിടപ്പാണെന്ന്.

"നിനക്കൊന്ന് പോയിക്കണ്ടൂടെ മോനേ... അച്ചാച്ചന്റെ നിഴൽ വെട്ടത്ത് നിന്ന് മാറാത്ത ചെക്കനായിരുന്നു... വലുതായപ്പോ എല്ലാം മറന്നു.."

ശരിയാണ്. മറക്കാൻ പാടില്ലാത്തതാണ്. ഒാർമ്മകളെ ഇത്രമേൽ സ്നേഹിക്കാൻ പടിപ്പിച്ച അച്ചാച്ചനെ എങ്ങനെ ഞാൻ മറന്നു....?!!

അച്ചാച്ചനെ തേടി ഞാൻ ഇരുനിലംകോട്ടെത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. ചെറുപ്പത്തിൽ നാലഞ്ച് പ്രാവശ്യം അമ്മയ്ക്കൊപ്പം വന്നിട്ടുണ്ടെങ്കിലും വഴി ശരിക്കുമോർമ്മ കിട്ടുന്നില്ല. ചോദിച്ചറിഞ്ഞ് ഞാനെത്തുമ്പോൾ വീടിനുമ്മറത്ത് അച്ചാച്ചനിരിക്കുന്നുണ്ട്, കൂടെ വത്സലമ്മായിയുമുണ്ട് - അച്ചാച്ചന്റെ വിധവയായ ഒറ്റ മകൾ. നര നന്നായി വീണിട്ടുണ്ട്, ക്ഷീണിച്ചിട്ടുണ്ട്. അച്ചാച്ചന് വേറെ മാറ്റമൊന്നുമില്ല.

"തീരെ ഒാർമ്മയില്ല മോനേ.. പോരാത്തതിന് ഭയങ്കര വാശിയും. ചിലപ്പോ എന്നേപ്പോലും തിരിച്ചറിയില്ല.." വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ് വത്സലമ്മായി പറഞ്ഞു.

അച്ചാച്ചന് അൽഷിമേഴ്സാണെന്നോ...?? ഒരിക്കലും വറ്റാത്തതെന്ന് ഞാൻ കരുതിയ ഒാർമ്മക്കിണർ വറ്റി വരണ്ടെന്നോ...??!!

"മനസ്സിലായില്ലേ...? മണിക്കുട്ടനാ... ഒരുമനയൂരെ നമ്മുടെ വീടിനടുത്ത് താമസിച്ചിരുന്ന..." ഒന്നും മിണ്ടാതെ നിർവികാരനായി എന്നെ നോക്കി നിന്നിരുന്ന അച്ചാച്ചന് വത്സലമ്മായി എന്നെ പരിചയപ്പെടുത്തി.

ചിതറിത്തെറിച്ച കുറേ ഒാർമ്മകളെ പെറുക്കിയടക്കി വെയ്ക്കാനുളള പാട് ആ മുഖത്ത് കാണാമായിരുന്നു.

മറവിയുടെ ഇരുട്ടറയിലേക്കൊഴുകിപ്പോയൊരു കാലം മനസ്സിലേക്ക് തിരിച്ചൊഴുകിയോ...??

എന്റെ കൈത്തണ്ട പിടിച്ച് ഇമവെട്ടാതെ നോക്കുന്ന അച്ചാച്ചന്റെ കണ്ണുകൾ മൗനമായി നിറഞ്ഞൊഴുകി.

ഒരു നിമിഷത്തേക്കെങ്കിലും എന്റെ അപ്പ്വച്ചാച്ചനെന്നെ തിരിച്ചറിഞ്ഞോ...??!!

ഇരുട്ടുന്നതിന് മുന്നേ എനിക്ക് വീട്ടിലെത്തണം. വത്സലമ്മായിയോട് യാത്ര പറഞ്ഞിറങ്ങുമ്പഴും അച്ചാച്ചൻ അതേ ഇരുത്തം ഇരിക്കയാണ്.

പടിയിറങ്ങുമ്പോൾ ഞാനാ കണ്ണുകളിലേക്കൊന്ന് തിരിഞ്ഞ് നോക്കി..

എണ്ണ വറ്റി കരിന്തിരി കത്തുന്നു രണ്ട് ഒാർമ്മച്ചിരാതുകൾ...!!!

Saturday, August 26, 2017

ഒാർമ്മയിലെ ഒാണം

മുക്കുറ്റി തുമ്പകൾ പൂത്തു നിൽക്കുന്നൊരു
മുറ്റമാണുളളിലെ ഒാണക്കാലം
പുത്തനുടുപ്പിട്ട് പുക്കളം തീർത്തൊരു 
പത്താംനാളന്നെന്റെ ഒാണക്കാലം
പപ്പടം പായസം നൂറ്കൂട്ടം കൂട്ടി 
പുത്തരിച്ചോറുണ്ട ഒാണക്കാലം
ആവണി പൂവട്ടി വീശി നിറയ്ക്കുന്ന
ദാവണി പെൺകിടാവോണച്ചന്തം
നാണം നിറഞ്ഞൊരാ കണ്ണിൽ തെളിഞ്ഞൊരു
ഒാണ നിലാവിന്റെ ഒാർമ്മക്കാലം
ഊഞ്ഞാലിലാകാശം തൊട്ട കിനാവുകൾ
മാഞ്ഞു മറഞ്ഞൊരു നഷ്ട കാലം
ഉത്രാടനാളിലെ നെട്ടോട്ടവും പിന്നെ 
ബോണസുമിന്നെന്റെ ഒാണക്കാലം

Friday, July 21, 2017

ശ്...ശ്...ശ്....


വിചാരണക്കൊടുവിൽ
വിമൂകതയിൽ
വിലങ്ങണിയിച്ച്
മുദ്രണം ചെയ്യപ്പെട്ടിട്ടും
വരിയുടയാത്ത,
വിലക്കെടുക്കാനാവാത്ത,
കുരുത്തംകെട്ട
ചില വാക്ക് ചീളുകൾ
വിരലതിരിട്ട
വിലക്കുകൾ പൊട്ടിച്ച്
ചിതറിത്തെറിച്ച് പായുന്നു...